ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: യുഎസിൽ സ്ഥിരതാമസത്തിനു സഹായിക്കുന്ന ‘ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കി. വൈറ്റ്ഹൗസിലെ റൗണ്ട്ടേബിൾ യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
10 ലക്ഷം യുഎസ് ഡോളർ നൽകി ഇത് സ്വന്തമാക്കുന്ന കുടിയേറ്റക്കാർക്ക് അവരുടെ വീസ അപേക്ഷ വേഗത്തിലാക്കാവുന്നതാണ്. വിദേശ തൊഴിലാളികളെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കാതെ നിലനിർത്താൻ ആഗ്രഹിക്കുന്ന കന്പനികൾക്ക് 20 ലക്ഷം ഡോളർ നൽകി ഇത് സാധ്യമാക്കാം.
അമേരിക്കൻ കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവരുന്നത് നാണക്കേടാണെന്നും ട്രംപ് പറഞ്ഞു.
trumpcard.gov എന്ന വെബ്സൈറ്റും പ്രവർത്തനസജ്ജമായിട്ടുണ്ട്. സൈറ്റിൽനിന്ന് അമേരിക്കൻ കന്പനികൾക്ക് ഗോൾഡൻ കാർഡ് വാങ്ങാവുന്നതാണ്. യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് പുറത്തിറങ്ങുന്നവരെ ധൈര്യമായി നിയമിക്കാൻ സാധിക്കുന്നില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അടക്കമുള്ളവർ തന്നോട് പറയുകയുണ്ടായി. ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു.
ഗോൾഡൻ കാർഡിലൂടെ ബില്യൺ കണക്കിന് ഡോളറും നാം നേടും. ഇതെല്ലാം രാജ്യത്തിനു വേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ സേവനമുപയോഗിച്ച് എത്തുന്നവരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും രാജ്യത്തിന്റെ ഭാഗമാകാൻ അനുവദിക്കുകയെന്ന് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുറ്റ്നിക് അറിയിച്ചു.